പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കെതിരെ കർശന നടപടിക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. ഇവക്കെതിരെ പിഴ ചുമത്താത്തത് പൊതുവരുമാനം നഷ്ടപ്പെടാൻ കാരണമായെന്ന വിലയിരുത്തലിൽ അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കും പരമാവധി 5000 രൂപ പിഴ ചുമത്താനാണ് തദ്ദേശതലത്തിൽ രൂപവത്കരിച്ച നിരീക്ഷണസമിതിയോട് വകുപ്പ് നിർദേശിച്ചിരിക്കുന്നത്.1999ലെ കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ബോർഡ് ഒന്നിന് പരമാവധി 5000 രൂപ പിഴയും നീക്കാനുള്ള ചെലവും ഈടാക്കണമെന്നും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കണമെന്നുമാണ് തദ്ദേശവകുപ്പ് നിർദേശിച്ചിരിക്കുന്നത്.
രാഷ്ട്രീയ -വർഗ -ബഹുജന -സാമുദായിക സംഘടനകളുൾപ്പെടെയുള്ള നിയമലംഘകർക്കെതിരെയുള്ള നടപടി പലതരത്തിലും പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിൽ നടപടികൾ കാര്യമായി പുരോഗമിച്ചിരുന്നില്ല.കഴിഞ്ഞ ഒക്ടോബർ 31ലെ ഹൈകോടതിയുടെ രൂക്ഷവിമർശനത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. ഹൈകോടതി നിർദേശപ്രകാരം അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കാൻ തദ്ദേശതലത്തിൽ പ്രാദേശിക സമിതികളും നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ജില്ലതല നിരീക്ഷണ സമിതികളും രൂപവത്കരിച്ചിരുന്നു.














