എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്: തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പേരൂര്‍ക്കട-കിഴക്കേകോട്ട റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ട്. അതിനാല്‍ കിഴക്കേകോട്ട ഭാഗത്തേക്ക് ശാസ്തമംഗലം-ശ്രീമൂലം ക്ലബ്- വഴുതക്കാട് വഴി പോകണം. പേരൂര്‍ക്കട ഭാഗത്തേക്ക് പാളയം-പിഎംജി- മരപ്പാലം-കുറുവന്‍കോണം- കവടിയാര്‍ വഴിയാണ് പോകേണ്ടത്. കേശവദാസപുരത്ത് നിന്ന് പട്ടം-കുമാരപുരം-കണ്ണമ്മൂല-നാലുമുക്ക്-പാറ്റൂര്‍ വഴി പോകണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കേശവദാസപുരത്തേക്ക് സ്റ്റാച്യു-പിഎംജി- പട്ടം വഴി പോകണം.


ഇന്ന് നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃത വാഹന പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് മാറ്റും.


സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ കൈകടത്തുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജഭവന്‍ മാര്‍ച്ച് മാറുമെന്നാണ് ഇടതുപാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവന് മുന്നിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചു സംഘടിപ്പിക്കുന്നത്. കേരളത്തിനെതിരായ നീക്കം ചേര്‍ക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങള്‍. ഒരുലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ആര്‍എസ്എസിന്റെ ചട്ടുകമാകുകയാണെന്നാണ് ആരോപണം. ശക്തമായ ജനരോഷം മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.



Sharing is Caring