കാഫിര്‍ പ്രയോഗത്തിനെതിരായ പോസ്റ്റര്‍ കെ കെ ലതിക പിന്‍വലിച്ചു

കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു

വടകരയില്‍ തിരഞ്ഞെടുപ്പു കാലത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കാഫിര്‍ എന്നു പരാമര്‍ശിച്ചു പ്രചരിച്ച പോസ്റ്റര്‍ മുന്‍ എം എല്‍ എ കെ കെ ലതിക തന്റെ ഫേസ് ബുക്ക് വാളില്‍ നിന്നു നീക്കം ചെയ്തു.

ശൈലജ ടീച്ചറെ കാഫില്‍ എന്ന് ആക്ഷേപിച്ച പോസ്റ്റര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സി പി എം നേതാവ് കെ കെ ലതിക താന്‍ ഷെയര്‍ ചെയ്ത പോസ്റ്റര്‍ പിന്‍വലിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെ കെ ലതിക ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.

എന്തൊരു വര്‍ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടെ. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. താനല്ല പോസ്റ്റ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി കാസിം ഉടന്‍ തന്നെ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിരുന്നു.

പോസ്റ്റ് നിര്‍മിച്ചതില്‍ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കെ കെ ലതിക ഇന്ന് പോസ്റ്റ് പിന്‍വലിച്ചത്.

വിവാദമായ കാഫിര്‍ പോസ്റ്റില്‍ സിപിഎം നേതാവ് കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. കാഫിര്‍ പോസ്റ്റ് നീക്കം ചെയ്താല്‍ മാത്രം പോരെന്നും എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കെകെ ലതികയെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കെ കെ ലതികക്കെതിരായ ശക്തമായ പ്രതിഷേധം തുടരുമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *