കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്‌യു ആരോപണം നിഷധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.പതിറ്റാണ്ടുകളായി കേരളവർമ്മയിൽ എസ്എഫ്‌ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്ന് ചോദിച്ച മന്ത്രി കേരളത്തിലെ നൂറുകണക്കിന് ക്യാമ്പസുകളിൽ എസ്എഫ്‌ഐ ജയിക്കുന്നത് എന്റെ ഇടപെടലുകൾ കൊണ്ടാണോയെന്നും ചോദിച്ചു. കോളജ് തെരഞ്ഞെടുപ്പിൽ തനിക്കൊരു ബന്ധവുമില്ലെന്നും കെഎസ്യു എന്ത് ചെയ്യുന്നു എന്ന് എനിക്ക് നോക്കേണ്ട കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു.
ക്യാമ്പസ് തെരഞ്ഞെടുപ്പിൽ ഇടപെടലാണോ മന്ത്രിയുടെ ജോലിയെന്നും ഒരുപാട് ജോലികൾ വേറെയുണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം, തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ. എസ്. യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ കെഎസ് യു സ്ഥാനാർത്ഥി ആരോപിക്കുന്നു.














