രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്


രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.മുൻപ്, കഴിക്കൻ ഏഷ്യയിൽ കൊവിഡ് വ്യാപകമായി പടർന്ന് പിടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയിൽ കൊവിഡ് തരംഗം സംഭവിച്ചത്.


ചൈനയിൽ പത്ത് ദിവസങ്ങൾക്ക് മുൻപാണ് പുതിയ കൊവിഡ് തരംഗം അതിന്റെ സർവ രൗദ്ര ഭാവവും പുറത്തെടുത്ത് വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകും.ചൈനയിൽ രണ്ട് കാരണങ്ങൾ കൊണ്ടാണ് കൊവിഡ് പടർന്ന് പിടിച്ചത്. ഒന്ന് സ്വാഭാവിക അണുബാധയോടുള്ള ജനങ്ങളുടെ എക്‌സപോഷർ വളരെ കുറവാണ്. മറ്റൊന്ന് കുറവ് വാക്‌സിനേഷൻ നിരക്കാണ്.എന്നാൽ ഇന്ത്യയെ ബിഎഫ്7 കാര്യമായി ബാധിക്കില്ലെന്നാണ് വൈറോളജിസ്റ്റ് ഗംഗാദീപ് കംഗ് പറയുന്നത്.


ഇന്ത്യയിൽ നേരത്തെ തന്നെ പല ഒമിക്രോൺ വകഭേദങ്ങളുമുണ്ട്. ഇവയിൽ നിന്നെല്ലാം ഇന്ത്യൻ ജനത പ്രതിരോധശക്തി ആർജിച്ച് കഴിഞ്ഞു. ഒപ്പം ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്‌സിനും നേടിയവരാണ്.പുതിയ കൊവിഡ് തരംഗത്തെ ചെറുക്കാൻ എല്ലാ രാജ്യം സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കരുതൽ വാക്‌സിനുകൾ സ്വീകരിയ്ക്കാൻ എല്ലാവരും വേഗത്തിൽ തയ്യാറാകണംമെന്നും പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകളാണ് നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് നിലവിൽ 0.14% ആണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 0.18% ആണ്.



Sharing is Caring