ഹമാസിന്‍റെ വെടിനിർത്തല്‍ വ്യവസ്ഥകള്‍ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയില്‍ സമ്ബൂർണ വിജയം മാസങ്ങള്‍ക്കുള്ളില്‍ സാധ്യമാകുമെന്നും ഗസ ഭാവിയില്‍ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി.
വെടിനിർത്തലിനായുള്ള ഹമാസിന്‍റെ നിർദേശങ്ങള്‍ വിചിത്രമാണ്. സമ്ബൂർണവും അന്തിമവുമായ വിജയമല്ലാതെ മറ്റൊരു പരിഹാരവുമില്ല.
ഗാസയില്‍ ഹമാസ് നിലനില്‍ക്കുകയാണെങ്കില്‍, അടുത്ത കൂട്ടക്കൊല വരെയുള്ള സമയമെത്രയെന്ന ചോദ്യം മാത്രമാണുള്ളതെന്നും നെതന്യാഹു വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.അതേസമയം, മേഖലയില്‍ സംഘർഷം തുടരാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നതെന്ന് ഹമാസിന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയിലുള്ള പുതിയ ചർച്ചകള്‍ വ്യാഴാഴ്ച കെയ്‌റോയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്ഷ്യൻ ഔദ്യോഗിക വൃത്തങ്ങള്‍ ബിബിസിയോട് അറിയിച്ചു.














