കള്ളപ്പണ നിക്ഷേപം ; വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന് നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്

റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ്. ആദായ നികുതി വകുപ്പാണ് ഫാരിസിന് നോട്ടീസ് കൈമാറിയിരിക്കുന്നത്. എന്നാല്‍, ഫാരിസ് ലണ്ടനിലാണെന്നാണ് ബന്ധുക്കളും ജീവനക്കാരും അദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ചെന്നൈയിലെ ആദായ നികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു കൊച്ചി, ഡല്‍ഹി, ബംഗളുരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ഫാരിസ് അബൂബക്കറിന്റെ 70 ല്‍പരം ഓഫീസുകള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തത്. കോഴിക്കോട്ടെ നന്ദിബസാറിലെ കുടുംബവീട്ടിലും റെയ്ഡ് നടത്തി.എറണാകുളം ഓഫീസില്‍ നടത്തിയ റെയ്ഡ് റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടായിരുന്നു. ഫാരിസിന് 92 റിയല്‍ എസ്റ്റേറ്റ് കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മുളവുകാട്ടുള്ള 15 ഏക്കറിന്റെ രേഖകളും ഐ.ടി. വകുപ്പ് പിടിച്ചെടുത്തു പരിശോധിച്ചു വരികയാണ്. ചേര്‍ത്തലയില്‍ അടക്കം നടത്തിയ ഭൂമിയിടപാടുകള്‍ അന്വേഷിക്കുന്നുണ്ട്.

ഫാരിസിന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനവും അന്വേഷണ പരിധിയില്‍പ്പെടും. റിയല്‍എസ്റ്റേറ്റ് ഇടപാടുകളില്‍ ഫാരിസ് അബൂബക്കര്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ഇറക്കിയിട്ടുണ്ടെന്നാണ് ഐടി വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട്.കൊച്ചിയിലെ ആദായനികുതി വകുപ്പ് ഡയറക്ടര്‍ ഓഫീസും ചെന്നൈ ഓഫീസുമാണ് പരിശോധനകള്‍ക്ക് മുന്‍കൈ എടുത്തിട്ടുള്ളത്. . പല ഇടപാടുകളും വിദേശത്തു വച്ചാണ് നടത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *