ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്ബര വിജയികളെ തീരുമാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച നടക്കും.ആദ്യ കളിയിലെ ജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ നായകനെയടക്കം ബെഞ്ചിലിരുത്തി രണ്ടാം അങ്കത്തിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് പക്ഷേ പാളിയിരുന്നു.
ആറു വിക്കറ്റ് ജയത്തോടെ പരമ്ബര സമനിലയിലാക്കാനായി വിൻഡീസിന്. ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെപോയ മുൻ ചാമ്ബ്യന്മാര്‍ക്ക് ഇന്ത്യയെ തോല്‍പിക്കാനായത് ഊര്‍ജവുമേകി.

രണ്ടാമത്തെ കളിയില്‍ തോറ്റെങ്കിലും പ്ലേയിങ് ഇലവനിലെ പരീക്ഷണങ്ങള്‍ തുടരുമെന്നാണ് പരിശീലകൻ രാഹുല്‍ ദ്രാവിഡ് നല്‍കുന്ന സൂചന. ഏഷ്യാകപ്പും ലോകകപ്പും ഉള്‍പ്പെടെ ആഗതമാവുന്ന വൻ പോരാട്ടങ്ങളിലേക്കാണ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഇന്ത്യയെ ആരു നയിക്കുമെന്നതാണ് ആദ്യ ചോദ്യം. രോഹിത് ശര്‍മ തിരിച്ചെത്തുമെന്നാണ് ക്യാമ്ബിലെ അവസാന വര്‍ത്തമാനങ്ങളെങ്കിലും യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാൻ മാറിനിന്നുകൂടെന്നില്ല.
അങ്ങനെയങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ ക്യാപ്റ്റനാവും. രോഹിത് കളിക്കുന്നപക്ഷം ഗില്ലിനോ ഇഷാനോ വിശ്രമം നല്‍കും. സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണിനും ഇനിയും അവസരമൊരുക്കാൻതന്നെയാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.













