മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തില്‍ യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു


മലപ്പുറം പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മലപ്പുറം സ്വദേശിനി റുക്സാന അപകട നില തരണം ചെയ്തതായും ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. വ്യാഴാഴ്ച എത്തിയപ്പോഴാണ് രക്തം നൽകിയത് മാറിപ്പോയത്. പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെടുകയായിരുന്നു.


ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നല്‍കിയതായി അറിയുന്നത്. തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെ‍ഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. അതേസമയം രക്തം മാറി നല്‍കിയ നഴ്സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.



Sharing is Caring