മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അക്രമികളുടെ നിരായുധീകരണത്തിനായി സൈന്യം നീക്കങ്ങൾ ആരംഭിച്ചു. അക്രമകാരികളുടെ 12 ബങ്കറുകൾ തകർത്തതായി സുരക്ഷാസേന അറിയിച്ചു. ദേശീയപാതകൾക്ക് സമീപം സ്ഥാപിച്ച ബങ്കറുകളാണ് സൈന്യം തകർത്തത്. ഷുംപായിയിലെ ബങ്കറിൽ നിന്ന് മൂന്ന് 51 എംഎം മോർട്ടാർ ഷെല്ലുകളും മൂന്ന് 84 എംഎം ഷെല്ലുകളും പിടിച്ചെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 135 പേരെ അറസ്റ്റ് ചെയ്തു.
അക്രമകാരികളിൽ നിന്ന് ആകെ 1100 തോക്കുകളും 250 ബോംബുകളും, 13000 ത്തിലേറെ സ്ഫോടക വസ്തുക്കളും പിടികൂടി. മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയിരിക്കുകയാണ്. ഈ മാസം 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.മണിപ്പൂർ മുഖ്യമന്ത്രി ബരേൻ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അമിത്മ ഷായുടെ മേൽനോട്ടത്തിൽ മണിപ്പൂരിലെ സംഘർഷം വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. സംഘർഷം നിയന്ത്രിക്കാൻ എല്ലാം നടപടികളും കേന്ദ്രം സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 13ന് ശേഷം സംസ്ഥാനത്ത് സംഘർഷത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.













