സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇപ്പോൾ നടത്തേണ്ടത് പ്രതിരോധ യാത്ര അല്ല ജീർണോദ്ധാരണ യാത്രയാണെന്ന് കെ സുരേന്ദ്രൻ. രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുകൊണ്ട് സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കും. ലഹരി മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും പിടിയിലാണ് ഇപ്പോൾ പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.
സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി.ആകാശ് തില്ലങ്കേരിയെ സിപിഐഎം ഭയക്കുകയാണ്. സിപിഐഎം പാലൂട്ടി വളർത്തിയ ക്രിമിനൽ സംഘമാണ് കണ്ണൂരിൽ ഇപ്പോൾ അഴിഞ്ഞാടുന്നത്. ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമന്നും സുരേന്ദ്രൻ പറഞ്ഞു.














