അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്  (എച്ച്എൽഎൽ) ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മൂന്ന് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കമിട്ടു. കൊച്ചിയിലെ ഐരാപുരം യൂണിറ്റില്‍ ഏറ്റവും ആധുനികമായ 3-ഡിപ്പ് കോണ്ടം  നിര്‍മ്മാണ യന്ത്രം സ്ഥാപിച്ചു. അള്‍ട്രാ തിന്‍, മള്‍ട്ടി ടെക്‌സ്ചര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വകഭേദങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകരമാകും.


വ്യക്തിഗത ലൂബ്രിക്കന്റ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി ‘ലൂബ് ഓഗ്മെന്റേഷന്‍’ പദ്ധതിയും നടപ്പിലാക്കി. ഇതിലൂടെ ഉല്‍പ്പാദന വേഗതയും വിതരണശേഷിയും കൂടുതല്‍ മെച്ചപ്പെടും.  സുസ്ഥിര ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി ഫാക്ടറിയിലെ ബോയിലര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കാനും തുടക്കമിട്ടു . മലിനീകരണം കുറയ്ക്കുന്നതിനും ഊര്‍ജ്ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും.


എച്ച്എല്‍എല്‍ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അനിതാ തമ്പിയാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്. 1969 ഏപ്രില്‍ 5-ന് സ്ഥാപിതമായ പേരൂര്‍ക്കട ഫാക്ടറി എച്ച്എല്‍എല്ലിന്റെ ആദ്യ നിര്‍മ്മാണ യൂണിറ്റാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി വളര്‍ന്നിരിക്കുന്ന ഈ യൂണിറ്റിന് വാര്‍ഷികമായി 1,246 മില്യണ്‍ യൂണിറ്റ് ഉല്‍പ്പാദന ശേഷിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ദേശീയ കുടുംബനിയന്ത്രണവും എച്ച്‌ഐവി/എയ്ഡ്‌സ് പ്രതിരോധ പദ്ധതികള്‍ക്കായി 100 കോടിയിലധികം കോണ്ടങ്ങൾ  കമ്പനി വിതരണം ചെയ്തിട്ടുണ്ട്



Sharing is Caring