അത്‌ലറ്റിക്കോ മാഡ്രിഡ് ഇതിഹാസം ഡീഗോ ഗോഡിന്‍ വിരമിച്ചു


ബ്യൂണസ് അയേഴ്സ്: മുന്‍ ഉറുഗ്വെ നായകനും അത്‌ലറ്റിക്കോ മാഡ്രിഡ് ഇതിഹാസവുമായ ഡീഗോ ഗോഡിന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.നിലവില്‍ അര്‍ജന്റീന ക്ലബ് വെലെസ് സര്‍സ്ഫില്‍ഡ് താരമാണ്. ലീഗില്‍ ടീമിന്റെ അവസാന മത്സരം കളിച്ച ശേഷമാണ് 37കാരനായ ഗോഡിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന പോരാട്ടത്തില്‍ പക്ഷെ താരത്തിനു വിജയിക്കാന്‍ സാധിച്ചില്ല.
പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 627 മത്സരങ്ങളാണ് താരം കളിച്ചത്. 38 ഗോളുകളും നേടി.


പ്രതിരോധ താരമായ ഗോഡിന്‍ ദീര്‍ഘകാലം ഉറുഗ്വെ ക്യാപ്റ്റനായിരുന്നു.ഉറുഗ്വെക്കായി 161 മത്സരങ്ങള്‍ താരം കളിച്ചു. വിവിധ ക്ലബുകള്‍ക്കും ഉറുഗ്വെ ദേശീയ ടീമിനുമൊപ്പം ലാ ലിഗ, യൂറോപ്പ ലീഗ്, കോപ്പ ഡെല്‍ റെ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, കോപ്പ അമേരിക്ക കിരീട നേട്ടങ്ങള്‍.
2003ല്‍ സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷണ്‍ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം.


2006ല്‍ ഉറുഗ്വെ ക്ലബ് തന്നെയായ നാസിയോണല്‍ ടീമില്‍. തൊട്ടടുത്ത സീസണിലില്‍ ലാ ലിഗ ക്ലബ് വിയ്യാറയലിന്റെ താരം. 2010ല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായി. ഒന്‍പത് സീസണുകളില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ കളിച്ച ഗോഡിന്‍ ടീമിന്റെ നായകനുമായിരുന്നു. 2019ലാണ് ക്ലബ് വിട്ടത്.പിന്നീട് ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന്‍, കഗ്ലിയാരി ടീമുകള്‍ക്കായി കളിച്ചു. പിന്നാലെ ബ്രസീല്‍ ടീം അത്‌ലറ്റിക്കോ മിനെയ്‌റോക്കായും കളിച്ചു. കഴിഞ്ഞ വര്‍ഷമായി വെലെസ് സര്‍സ്ഫില്‍ഡിലെത്തിയത്.



Sharing is Caring