ഗാസയിലെ ആക്രമണം;ഇസ്രയേലിനുള്ള ആയുധസഹായം നിർത്താനൊരുങ്ങി ജർമനി


ഗാസയിൽ ആക്രമണം ശക്തമാകുന്നതിന് പിന്നാലെ ഇസ്രയേലിനുള്ള എല്ലാ ആയുധ സഹായങ്ങളും നിർത്താൻ ജർമനി തയ്യാറെടുക്കുന്നതായി സൂചന. ജർമനിയുടെ വിദേശകാര്യ മന്ത്രി ജൊഹാൻ വാടെൻഫുൽ ആണ് ഒരു മാധ്യമത്തിന് സംസാരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കിയത്.ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചുവീഴുകയും, നിരവധി കുഞ്ഞുങ്ങൾ പട്ടിണി മൂലം മരിക്കുന്നതും തുടർക്കഥയാകുന്ന സമയത്താണ് ജർമനിയുടെ ഈ ‘പുനരാലോചന’ ഉണ്ടാകുന്നത്. സംഘർഷം ആരംഭിച്ച 2023 ഒക്ടോബർ മുതൽക്കേ ഇസ്രയേലിന് പിന്തുണയുമായി ജർമനി രംഗത്തുണ്ടയായിരുന്നു. എന്നാൽ ഇപ്പോൾ പല രാജ്യങ്ങളും ഇസ്രയേലിനുള്ള പിന്തുണയിൽ പുനരാലോചന നടത്തുകയാണ്.


ഇസ്രയേലിനുള്ള പിന്തുണ എന്നാൽ ഇപ്പോഴുള്ള സാഹചര്യങ്ങൾക്കുള്ള പിന്തുണയല്ല എന്നും ജൊഹാൻ വാടെൻഫുൽ പറഞ്ഞു. ഈ മനുഷ്വത്വരഹിതമായ നടപടിക്ക് ജർമനി ആയുധങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ആലോചിക്കും. ഹമാസിനെതിരായ പോരാട്ടം ഗാസയെ മൊത്തത്തിൽ ബാധിക്കുന്നതാകരുത് എന്നും മന്ത്രി പറഞ്ഞു. യൂറോപ്യൻ യൂണിയൻ അടക്കം ഇസ്രയേലിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയേക്കും എന്നിരിക്കെയാണ് ജർമ്മൻ മന്ത്രിയുടെ ഈ തുറന്നുപറച്ചിൽ.ഗാസയിലെ ജനങ്ങൾക്ക് മരുന്നും ഭക്ഷണവും ഇപ്പോഴും പൂർണമായും എത്തിയിട്ടില്ല.


ഗാസയില്‍ 70,000 കുട്ടികള്‍ പട്ടിണിമൂലം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നല്‍കുന്ന മുന്നറിയിപ്പ്. അതിനിടെ ഗാസയിലേക്കുള്ള യുഎഇയുടെ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം എന്നാണ് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഗാസയില്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാസയിലേക്ക് അയച്ച ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ നിരവധി പലസ്തീനികളാണ് ദിവസേന കൊല്ലപ്പെടുന്നത്. കുട്ടികളടക്കം വ്യാപകമായി കൊലപ്പെടുന്നുണ്ട്.



Sharing is Caring