മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗീക പീഡനപരാതിക്കേസില്‍ ഗൂഡാലോചന നടത്തിയത് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേശ് കുമാറും, അദ്ദേഹത്തിന്റെ പി എ പ്രദീപും, ശരണ്യാ മനോജും ചേര്‍ന്നാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍.ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതിച്ചേര്‍ത്തത് ഗണേശിന്റെ നിര്‍ദേശപ്രകാരം ശരണ്യാമനോജും, പ്രദീപും ചേര്‍ന്നാണ്.
ജയില്‍ മോചിതയായ പരാതിക്കാരി നേരെ പോകുന്നത് ശരണ്യാ മനോജിന്റെ വീട്ടിലേക്കാണ്. അവിടെ ആറ് മാസം അവര്‍ താമസിച്ചു. ഗണേശ് കുമാര്‍ വീണ്ടും മന്ത്രിയാകില്ലന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പേര്് എഴുതിചേര്‍ത്തത്. കൊട്ടാക്കര തിരുവനന്തപുരം റൂട്ടില്‍ കാറില്‍ വച്ചാണ് ഈ പേരുകളെല്ലാ എഴുതിയ കത്ത് ശരണ്യമനോജ് തന്റെ കയ്യില്‍ ഏല്‍പിക്കുന്നതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ആ കത്ത് വച്ചാണ് പരാതിക്കാരി പത്ര സമ്മേളനം നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് സി പി എം നേതാവ് ഇ പി ജയരാജന്‍, സജി ചെറിയാന്‍ , എസ് എന്‍ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. കുറെ നേതാക്കളുടെ പേരുകള്‍ പറയണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ സംഭവങ്ങളുടെ എല്ലാ സൂത്രധാരന്‍ ഗണേശ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യാമനോജായിരുന്നുവെന്നും ഫെനിബാലകൃഷ്ണന്‍ പറഞ്ഞു.













