അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി പിതാവ് . ശ്രദ്ധയോട് ക്യാബിനിൽ വച്ച് അധ്യാപകർ പറഞ്ഞത് എന്താണെന്ന് അറിയണമെന്ന് പിതാവ് പറഞ്ഞു. ‘അന്ന് ക്യാബിനിലേക്ക് വിളിച്ച് വരുത്തി കുട്ടിയോട് എന്തോ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. അതെന്താണെന്ന് ഞങ്ങൾക്കറിയണം. ഫോൺ മേടിച്ചതിൽ അവൾക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ അതിന് ശേഷം പറഞ്ഞ കാര്യങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇല്ല’- പിതാവ് പറഞ്ഞു.
പ്രശ്‌നത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ടെന്ന് പിതാവ് പറഞ്ഞു. മന്ത്രിതല സമിതിയും, കെടിയു അധികൃതരും സന്ദർശനം നടത്തുന്നതിൽ തെറ്റില്ല, എന്നാൽ കുട്ടിക്ക് നീതി കിട്ടണമെന്ന് പിതാവ് പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണവിധേയരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും പിതാവ് ആരോപിച്ചു.ശ്രദ്ധയുടെ മരണത്തിൽ ഇടപെടൽ തേടി മാതാപിതാക്കൾ ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.














