വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ്


വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ്. റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ ബോര്‍ഡിന് അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു ഇതിനുള്ള ചട്ടങ്ങള്‍ കമ്മീഷന്‍ അന്തിമമാക്കി. ജൂണ്‍ ഒന്നിന് നിലവില്‍ വരും.യൂണിറ്റിന് പരമാവധി 10 പൈസ ബോര്‍ഡിന് ഈടാക്കാം.


കരടു ചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദ്ദേശിച്ചത്. ബോര്‍ഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷന്‍ 10 പൈസയായി നിജപ്പെടുത്തിയത്. വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരുന്നത്.ജൂണ്‍ പകുതിയോടെ വൈദ്യുതി കൂടാനിരിക്കെയാണ് ഒന്ന് മുതല്‍ സര്‍ചാര്‍ജ്. ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കുന്നതാണ് പുതിയ നീക്കം.


യൂണിറ്റിന് 41 പൈസ കൂട്ടാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. പുതിയ ചട്ടം നിലവില്‍ വന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒന്‍പതു മാസം ബാധകമാവില്ല. പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്‍പതു മാസത്തെ സര്‍ചാര്‍ജ് അനുവദിക്കാന്‍ ബോര്‍ഡ് നേരത്തേ കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ആദ്യത്തെ മൂന്ന് മാസം 30 പൈസയും അടുത്ത മൂന്ന് മാസം 14 പൈസയും അതിനടുത്ത മൂന്ന് മാസം 16 പൈസയും വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഈ അപേക്ഷകളില്‍ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല. ചട്ടം മാറ്റിയതിനു മുമ്പുള്ള അപേക്ഷയായതിനാല്‍ പഴയചട്ടം അനുസരിച്ചുതന്നെ കമ്മീഷന് ഇത് അനുവദിക്കേണ്ടി വരും.

ബോര്‍ഡ് സ്വമേധയാ ചുമത്തുന്ന 10 പൈസയ്‌ക്കൊപ്പം അതും ഈടാക്കും.അതിനുശേഷം മാസം എത്ര രൂപ അധികച്ചെലവുണ്ടായാലും പത്ത് പൈസയേ സ്വമേധയാ ഈടാക്കാവൂ. അതില്‍ക്കൂടുതലുള്ളത് നീട്ടിവെക്കണം. ഇത് ഈടാക്കാന്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡിന് കമ്മീഷനെ സമീപിക്കാം. രണ്ട് മാസത്തെ ബില്‍ കാലയളവില്‍ ഓരോ മാസവും വ്യത്യസ്ത നിരക്കില്‍ സര്‍ചാര്‍ജ് വന്നാല്‍ രണ്ട് മാസത്തെ ശരാശരിയാണ് ഈടാക്കുക.



Sharing is Caring