ദുബായ് വാട്ടര്‍ കനാലില്‍ അണ്ടര്‍വാട്ടര്‍ ഫ്‌ലോട്ടിങ് മോസ്‌ക് നിര്‍മിക്കാനൊരുങ്ങി ദുബായ്


5.5 കോടി ( ദിര്‍ഹം 125 കോടി രൂപ) ചെലവഴിച്ച് ദുബായ് വാട്ടര്‍ കനാലില്‍ അണ്ടര്‍വാട്ടര്‍ ഫ്‌ലോട്ടിങ് മോസ്‌ക് നിര്‍മിക്കാനൊരുങ്ങി ദുബായ്. അടുത്തവര്‍ഷം പള്ളി സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.സി.എ.ഡി.) അധികൃതര്‍ അറിയിച്ചു.വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് പ്രാര്‍ഥനയില്‍ മുഴുകാം. വെള്ളത്തിന് മുകളില്‍ സജ്ജീകരിക്കുന്ന രണ്ടു നിലകളില്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ക്കും ശില്പശാലകള്‍ക്കും പ്രത്യേക ഇടമൊരുക്കും.


ആദ്യത്തെ നിലയില്‍ പുരുഷന്മാര്‍ക്കായി വിശ്രമകേന്ദ്രവും കോഫി ഷോപ്പും ഉണ്ടായിരിക്കും. സ്ത്രീകളുടെ വിശ്രമകേന്ദ്രങ്ങള്‍ രണ്ടാമത്തെ നിലയിലാണ്. ഒരേസമയം 50 മുതല്‍ 75 വരെ വിശ്വാസികള്‍ക്കുള്ള സൗകര്യങ്ങളാണ് ഇതിലുണ്ടാവുക.ഐ.സി.എ.ഡി.യുടെ മതപരമായ വിനോദസഞ്ചാര പദ്ധതികള്‍ വിശദീകരിക്കുന്നതിനിടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. രൂപരേഖപ്രകാരം പള്ളിയുടെ മൊത്തം ഘടനയുടെ പകുതി വെള്ളത്തിനടിയിലായിരിക്കും. ബാക്കിഭാഗം വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കും. മൂന്ന് നിലകളുള്ളതില്‍ ഏറ്റവും താഴത്തെ നിലയിലായിരിക്കും വിശ്വാസികള്‍ക്ക് പ്രാര്‍ഥനാമുറി. ഇവിടെ ശൗചാലയങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.


ദുബായ് റീലിജിയസ് ടൂറിസത്തിലേക്ക് കൂടുതല്‍പ്പേരെ എത്തിക്കുകയാണ് ലക്ഷ്യം. ഇസ്ലാമിക ആചാരങ്ങള്‍ക്കനുസൃതമായി എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിക്കും. സ്ത്രീകള്‍ തലയും തോള്‍ഭാഗവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിബന്ധന. വിശ്വാസികള്‍ക്ക് ഇതിലേക്ക് നടന്നുപോകാന്‍ കരയെ പാലവുമായി ബന്ധിപ്പിക്കുകയും ചെയ്യും. നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.



Sharing is Caring