തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ. ന്യുമോണിയ ബാധ പൂർണമായും മാറിയ സാഹചര്യത്തിൽ തുടർ ചികിൽസക്കായി അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്നും നിംസ് ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. പനി ഇല്ല, ശ്വാസ തടസം ഇല്ല . കഴിഞ്ഞ 48 മണിക്കൂറിൽ ഓക്സിജൻ സപ്പോർട്ടും ആവശ്യമായി വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും അദ്ദേഹത്തിന്‍റെ ആരോഗ്യ നില വിലയിരുത്തി. തുടർ ചികിൽസക്കായി കൊണ്ടുപോകുന്നതിലും എങ്ങനെ കൊണ്ടുപോകണമെന്നതും കുടുംബം തീരുമാനിച്ച് അറിയിക്കും. തുടർ ചികിൽസക്ക് പോകണമെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആയാലുടൻ ഡിസ്ചാർജ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങും.

തുടർ ചികിൽസക്കായി കൊണ്ടുപോകുന്നതിൽ ആശുപത്രിയുടെ സഹായം ചോദിച്ചാൽ അത് നൽകാൻ തയാറാണ്. ഉമ്മൻചാണ്ടിക്ക് ഒപ്പം പോകാൻ രണ്ട് ഡോക്ടർമാരേയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരേയും സജ്ജമാക്കിയിട്ടുണ്ടെന്നും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും ഡോ.മഞ്ജു തമ്പി അറിയിച്ചു













