സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്


സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിദയ്ക്കുണ്ടായിരുന്നില്ലെന്ന് പിതാവ് ഷിഹാബുദീന്‍ പ്രതികരിച്ചു. സൈക്കിള്‍ പോളോ അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് തന്റെ മകളെന്നും ഷിഹാബുദീന്‍ പറഞ്ഞു.


കേരള സൈക്കിള്‍ പോളോ ടീമിലെ 24 താരങ്ങളും കഴിച്ചത് ഒരേ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധയെന്ന സാധ്യതയെ തള്ളുകയാണ് ഫാത്തിമ നിദയുടെ കുടുംബം. ചികിത്സാ പിഴവാണ് മരണകാരണമായി കുടുംബം സംശയിക്കുന്നത്. അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണം. ഇനിയൊരു കായിക താരത്തിനും തന്റെ മകളുടെ ഗതി വരരുതെന്ന് ഷിഹാബുദീന്‍ പറയുന്നു.നിദയുടെ മരണകാരണം ഇനിയും വ്യക്തമല്ല. മകള്‍ക്ക് നീതി ലഭിക്കും വരെ നിയമനടപടികളുമായി മുന്നോട്ടുപോകണം.


ഇത്തരം സംഭവങ്ങളില്‍ ആദ്യത്തെ ഇരയല്ല തന്റെ മകള്‍ നിദയെന്നും ഷിഹാബുദീന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷമേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കൂ. രാജ്യത്തെ മൂന്ന് പ്രമുഖ ലാബുകളിലേക്കാണ് നിദയുടെ രക്തസാമ്പിളുകള്‍ അയച്ചിരിക്കുന്നത്.സംഭവത്തില്‍ ശക്തമായ അന്വേഷണം ആവ്യപ്പെട്ട് സംസ്ഥാന കായിക വകുപ്പ് കോടതിയെ സമീപിക്കും.



Sharing is Caring