ഉത്തരേന്ത്യയില്‍ തുടര്‍ച്ചയായി കനത്തമഴ, പ്രളയം: മരണസംഖ്യ 40 പിന്നിട്ടു


തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.


ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഡല്‍ഹി അടക്കമുള്ള നഗരങ്ങള്‍ ഭീതിയിലാണ്. നിലവില്‍, യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നാല് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പഞ്ചാബില്‍ മൊഹാലി, രൂപ്നഗര്‍, സിര്‍ക്കാപുര്‍ എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയില്‍ ഇതുവരെ 41 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


നിലവില്‍, പ്രളയബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയും കരസേനയും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തെക്കന്‍ രാജസ്ഥാനിലും, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായിട്ടുണ്ട്. പലസ്ഥലങ്ങളിലും മണ്ണിടിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.



Sharing is Caring