പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം;താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് ചാണ്ടി ഉമ്മൻ


താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം.അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ വേണം. അയർക്കുന്നത്ത് ഒരു പാലം. അതും ഏഴ് വർഷമായി. അതിനും സർക്കാരിൻ്റെ പിന്തുണ വേണം.


പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം.ഇന്ന് ഒരു ദിവസത്തെ നടപ്പാണ്. ഓട്ട പ്രദക്ഷിണം. പക്ഷേ, എട്ട് പഞ്ചായത്തിലും ഓരോ ദിവസം വച്ച് എട്ട് ദിവസം നടന്ന് സന്ദർശനം ആലോചിക്കുന്നുണ്ട്. അതിൻ്റെ പ്രചോദനം ഭാരത് ജോഡോ യാത്രയാണ്. ഞാൻ കോൺഗ്രസിൻ്റെ ചേരിയിലാണ്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലാണ്. ഒരു ഗ്രൂപ്പിലുമില്ല. എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പുതുപ്പള്ളി സെൻ്റ് ജോർജ് ഓത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ചാണ്ടി ഉമ്മൻ പര്യടനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്.



Sharing is Caring