സിപിഐ ജനറല്‍ സെക്രട്ടറി: ഡി രാജ തുടരും, പ്രായപരിധിയില്‍ ഇളവു നല്‍കാന്‍ തീരുമാനം


ചണ്ഡിഗഢ്: സിപിഐ ജനറല്‍ സെക്രട്ടറി പദത്തില്‍ ഡി. രാജ തുടരും. ഇന്നലെ രാത്രി നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രം ഇളവ് അനുവദിച്ചു.


വോട്ടെടുപ്പുസാധ്യത ഉയര്‍ന്ന ഘട്ടത്തിലാണ് സമവായത്തിനു നീക്കമുണ്ടായതും രാജയ്ക്കു മാത്രം ഇളവ് അനുവദിക്കാന്‍ തീരുമാനമായതും. രാജ തുടരുന്ന സാഹചര്യമുണ്ടായാല്‍ ഡപ്യൂട്ടി സെക്രട്ടറിയുണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തീരുമാനമായില്ല.


രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതല്‍ ജനറല്‍ സെക്രട്ടറിയാണ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും രാജ ജനറല്‍ സെക്രട്ടറിയായി.

സിപിഐയുടെ പുതിയ നേതൃത്വത്തെ ഇന്നു തെരഞ്ഞെടുക്കാനിരിക്കെ, എഴുപത്തിയാറുകാരനായ ഡി.രാജയ്ക്ക് ഇളവു നല്‍കാന്‍ നേതൃത്വത്തില്‍ ധാരണയാകുകയായിരുന്നു. പ്രായപരിധി 75 എന്ന നിബന്ധന കര്‍ശനമാക്കണമെന്നു കേരളം പൊതുചര്‍ച്ചയില്‍ നിലപാട് എടുത്തിരുന്നെങ്കിലും മൂന്നര മണിക്കൂറിലേറെ നീണ്ട നിര്‍വാഹക സമിതിയില്‍ കേരളം അയഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിലും കൗണ്‍സിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം.



Sharing is Caring