വൻവിവാദമായ സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തൽ. ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ചു പീഡിപ്പിച്ചു എന്നതിന് തെളിവില്ല.പരാതിക്കാരി ആക്ഷേപം ഉന്നയിച്ച ദിവസം അദ്ദേഹം ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല.
ഇതിനുള്ള സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലെന്നാണ് സിബിഐ റിപ്പോർട്ട്.ഇതോടെ പീഡിപ്പിക്കുന്നത് പി.സി ജോർജ് കണ്ടുവെന്ന വാദം പൊളിഞ്ഞിരിക്കുകയാണ്. കൂടാതെ അബ്ദുള്ള കുട്ടി മസ്ക്കറ്റ് ഹോട്ടലിൽ വെച്ചു പീഡിപ്പിച്ചുവെന്നതും തെറ്റായ ആരോപണമാണെന്നും വ്യാജ തെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

മാത്രമല്ല സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് സിബിഐ റിപ്പോർട്ടിലുണ്ട്. മൊഴി മാറ്റി പറയാൻ കെ സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തി തീർക്കാനാണ് പരാതിക്കാരി ശ്രമിച്ചതെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.













