ബിജെപി അനുകൂല നിലപാടുമായി ലത്തീൻ അതിരൂപത. വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിൽ ആലപ്പുഴ രൂപതാ വാക്താവ് ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ ലേഖനത്തിലാണ് ബിജെപി അനുകൂല നിലപാട്. ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ലേഖനത്തിൽ പറയുന്നു.ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ലെന്നും ലേഖനത്തിൽ പറയുന്നു.
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് ഫാ.സേവ്യർ കുടിയാംശ്ശേരി പറയുന്നു. ബിജെപിയെ ഇനിയും പുറത്തുനിർത്തിയാൽ നാളെ അവർ നമ്മെ പുറത്ത് നിർത്തും. ഹിന്ദുരാഷ്ട്ര നിർമ്മിതി ഹിഡൻ അജണ്ടയായി അവർക്ക് ഉണ്ടെങ്കിലും നമ്മളൊക്കെ ആ പാർട്ടിയിൽ ഉണ്ടെങ്കിൽ ആ മോഹങ്ങൾ ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വരല്ലേയെന്ന് ലേഖനത്തിൽ ചോദിക്കുന്നു.
എൽഡിഎഫ്, യുഡിഎഫ് സഖ്യങ്ങൾ സെക്കുലർ ആണെന്ന് ആർക്കെങ്കിലും പറയാമോ? രണ്ടും വർഗീയ പ്രീണനമാണ് തുടരുന്നത്. വർഗീയത രണ്ടു പാർട്ടിയുടെയും അന്തരാത്മാവ് ആണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് മാത്രം വോട്ട് ചെയ്യാൻ വേണ്ടി മാത്രം ഈ പാർട്ടി നമ്മുക്കെന്ത് ചെയ്‌തെന്നും ഫാ.സേവ്യർ കുടിയാംശ്ശേരി ലേഖനത്തിൽ ചോദിക്കുന്നു.