ബൾഗേറിയയിൽ രണ്ടുവർഷത്തിനിടെ അഞ്ചാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ അസ്ഥിരത രാജ്യത്ത് വെല്ലുവിളി ഉയർത്തുന്നു.ഞായറാഴ്ച രാവിലെ ഏഴുമുതൽ ആരംഭിച്ച വോട്ടെടുപ്പിൽ ജനങ്ങൾ വലിയ ആവേശം കാണിച്ചില്ല. രാഷ്ട്രീയ അസ്ഥിരത ജനങ്ങളിൽ മടുപ്പ് സൃഷ്ടിച്ചതായാണ് വിലയിരുത്തൽ. പ്രാഥമിക ഫലം തിങ്കളാഴ്ച പുറത്തുവരും.
യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ ഏറ്റവും ദരിദ്രവും അഴിമതിയുള്ളതുമായി കരുതുന്നത് ബൾഗേറിയയിലാണ്.കൺസർവേറ്റിവ് നേതാവ് ബോയ്കോ ബോറിസ്കോവ് നയിക്കുന്ന ഗെർബ് പാർട്ടിയും പ്രധാനമന്ത്രി കിരിൽ പെറ്റ്കോവ് നയിക്കുന്ന പരിഷ്കരണവാദികളായ ‘വി കണ്ടിന്യൂ ദി ചേഞ്ച്’ പാർട്ടിയുമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ളത്.














