ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലേക്ക്


ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിലേക്ക്. കേരള പദയാത്രയിൽ നിന്നും വിട്ടുനിൽക്കും. മലപ്പുറത്തും എറണാകുളത്തും പദയാത്ര നയിക്കുക എ പി അബ്ദുള്ളക്കുട്ടിയും എം ടി രമേശും. ഡൽഹി യാത്ര സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട യോഗങ്ങൾക്കെന്ന് വിശദീകരണം.
പ്രചാരണ ഗാന വിവാദം കാര്യമാക്കേണ്ടെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശത്തിൽ കെ സുരേന്ദ്രന് അതൃപ്തി. ഐടി സെൽ കൺവീനർക്ക് പ്രകാശ് ജാവദേക്കർ നൽകിയ പിന്തുണയിൽ കെ സുരേന്ദ്രൻ അതൃപ്തി അറിയിച്ചു. ഐടി സെൽ കൺവീനർക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും.


പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ജനറേറ്റര്‍ കേടായ സമയത്ത്, യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ വിശദീകരണം.കയ്യബദ്ധം മാത്രമാണിതെന്നും നടപടിയുടെ ആവശ്യമില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു.


സംസ്ഥാന ഐടി സെല്ലിൻ്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേര്‍ത്തു.പാട്ട് മാറിപ്പോയത് ഒരു കയ്യബദ്ധം മാത്രമെന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം നല്‍കുന്ന വിശദീകരണം. മൂന്ന് മണിക്കൂര്‍ നീണ്ട പരിപാടിയായിരുന്നു പൊന്നാനിയിലെ പദയാത്ര. സോഷ്യല്‍ മീഡിയയില്‍ ലൈവായി നല്‍കുന്നതിനിടെ ജനറേറ്റര്‍ കേടായി. ഈ സമയം യൂട്യൂബില്‍ നിന്ന് ബിജെപി പ്രചാരണഗാനം എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ പാട്ടുകള്‍ ഉപയോഗിച്ചു.

നാല്‍പ്പത് സെക്കന്‍റ് നേരം പോയത് യുപിഎ സര്‍ക്കാരിനെതിരെ അന്ന് ചെയ്തുവച്ച ഗാനം. ഇത് മനഃപൂര്‍വം അല്ലായെന്നാണ് മലപ്പുറത്തെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം വിശദീകരിക്കുന്നത്. എന്നാല്‍ 2014 ന് ശേഷമാണ് ബിജെപി കേരളം എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അതില്‍ പഴയ പാട്ടുകളില്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.



Sharing is Caring