നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം ടി രമേശ് ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ബീന ജോസഫ്


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നോട് ബിജെപി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫ്. എം ടി രമേശ് ആണ് ചര്‍ച്ച നടത്തിയതെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ബീന ജോസഫ് പറഞ്ഞു. ബീനയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


ബിജെപിയുമായി തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താനായി തുടര്‍ ചര്‍ച്ചകള്‍ അങ്ങോട്ട് നടത്തില്ലെന്നും ചര്‍ച്ചകള്‍ക്കായി അവര്‍ വന്നാല്‍ കേള്‍ക്കുമെന്നും ബീന പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കുറച്ച് കാലമായി ബീന സജീവമാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലമ്പൂരില്‍ താന്‍ ആര്യാടന്‍ ഷൗക്കത്തിനായി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹമെന്നും ബീന ജോസഫ് വ്യക്തമാക്കി.ബീനയെ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു മുന്‍പ് പുറത്തുവന്ന അഭ്യൂഹം.


നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ബിജെപി ബിഡിജെഎസിന് മേലും സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജൂണ്‍ 1ന് വീണ്ടും സംസ്ഥാന കൗണ്‍സില്‍ ചേരും. കോട്ടയത്ത് വച്ച് ആയിരിക്കും യോഗം. മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗിരീഷ് കക്കോട്ട്, പൈലി വാത്യാട്ട് എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

നിലമ്പൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസിന് ബിജെപിയില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലമായതിനാല്‍ ബിജെപി തുടക്കം മുതല്‍ തന്നെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മുന്‍പ് നിലമ്പൂരില്‍ ബിഡിജെഎസ് മത്സരിക്കുകയും പതിനായിരത്തിലേറെ വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.



Sharing is Caring