ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം :കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികളെ വിട്ടയച്ചു


ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ വിട്ടയച്ചു.


മലയാളി വിദ്യാര്‍ഥികളടക്കം 16 പേരെയാണ് പൊലീസ് വിട്ടയച്ചത്. ഡല്‍ഹി ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലായിരുന്നു വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വെച്ചിരുന്നത്.


2002ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തെച്ചൊല്ലിയാണ് ഇന്നലെ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യയില്‍ സംഘര്‍ഷമുണ്ടായത്.

ഡല്‍ഹി പൊലീസിനു പുറമെ കലാപം നേരിടാനുള്ള ദ്രുതകര്‍മസേനയെയും ഇറക്കിയാണ് മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ ബലപ്രയോഗത്തിലൂടെ തടഞ്ഞത്.

കടുത്ത നീക്കങ്ങളുമായി മുന്നോട്ടുപോയ ജാമിഅ അധികൃതര്‍ സംഘാടകരായ വിദ്യാര്‍ഥി നേതാക്കളെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കം നടത്തുകയും കാമ്ബസിന്റെ മുഴുവന്‍ കവാടങ്ങളും താഴിട്ടു പൂട്ടുകയും ചെയ്തു. പ്രദര്‍ശനം നടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കവാടത്തിനു പുറത്ത് സമാധാനപരമായി പ്രതിഷേധിച്ചവരെയും ബലം പ്രയോഗിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.



Sharing is Caring