ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം ; ഭദ്രന്‍


ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്റി കാവിലിനെ ഓര്‍മം വന്നു എന്ന് അദ്ദേഹം പറയുന്നു. ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും മികച്ചു നിന്നു. ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മിന്നല്‍ മുരളി ഇടിവെട്ട് ആകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഭദ്രന്റെ വാക്കുകള്‍:


മിന്നല്‍ മുരളിയിലെ ജെയ്‌സന് സൂപ്പര്‍മാനിലെ ഹെന്റി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്‌കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല. മിന്നല്‍ മുരളി വരുമ്പോള്‍ എന്റെ മടിയില്‍ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാന്‍ പൊത്തും.കൈ തട്ടി മാറ്റി കൊണ്ട് ‘ അപ്പച്ചായീ ഡോണ്ട് ഡിസ്റ്റര്‍ബ്……ഐ വാണ്ട് ടു സീ ദി സൂപ്പര്‍മാന്‍….’ പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു… ‘ യു ലൈക്ക് ദിസ് സൂപ്പര്‍ഹീറോ ?? ‘ അവള്‍ പറഞ്ഞു ‘ ഹി ഈസ് സൂപ്പര്‍’. അവിടെ ആണ് ഒരു താരം വിജയിച്ചത്.

ടൊവിനോ തോമസ്, കീപ്പ് ഇറ്റ് അപ്പ്…. ടോക്‌സിക്ക് വില്ലനായിട്ടുള്ള ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകര എത്തിച്ചു… മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ ബജറ്റില്‍, ബേസിലിന് എന്റെ അഭിനന്ദനങ്ങള്‍. സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഇടിവെട്ട് ആയേനെ.

‘ഗോദ’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയര്‍ ബേസ്ഡ് സിനിമയായി തന്നെ ‘മിന്നല്‍ മുരളി’ മാറിക്കഴിഞ്ഞിരിക്കയാണ്.



Sharing is Caring