അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപെടാനാവില്ല; സര്‍ക്കാരിനെ കൈവിട്ട് സുപ്രീംകോടതിയും

ഇടുക്കി ചിന്നക്കനാലില്‍ നാശം വിതക്കുന്ന അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് തന്നെ കേള്‍ക്കാമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈകോടതി ഇടപെടലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.

1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെട്ടത് തെറ്റാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ഏഴു പേര്‍ കൊല്ലപ്പെട്ടു. 2017ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും 22 വീടുകളും ആറ് കടകളും തകര്‍ത്തു. എന്നാല്‍, ഏഴു പേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *