ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം


റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസി 78 മിനുട്ട് കളിക്കാനുണ്ടായിരുന്നു.


കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വേയോട് പരാജയപ്പെട്ടിരുന്നു.81-ാം മിനുട്ടില്‍ ജോലിംഗ്ടണ്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതോടെ ബ്രസീല്‍ പത്തുപേരായി ചുരുങ്ങിയിരുന്നു. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ലോകകപ്പ് യോഗ്യതാ ചരിത്രത്തില്‍ സ്വന്തം മണ്ണില്‍ നേരിടുന്ന ആദ്യ തോല്‍വി കൂടിയാണ്. ആറു മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്രസീല്‍. വിജയത്തോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് അര്‍ജന്റീന ആരാധകരും ബ്രസീല്‍ ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടിയതും പൊലീസ് ലാത്തി വീശിയതും തുടക്കത്തില്‍ കളിയെ ബാധിച്ചിരുന്നു.




Sharing is Caring