ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന്


ആറന്മുള ഉത്രട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന്. ഉച്ചയ്‌ക്ക് ഒരു മണിയോടെ ആറന്മുള ക്ഷേത്രക്കടവിലാകും നടക്കുക.പരമ്ബരാഗത ശൈലിയില്‍ തുഴഞ്ഞ് ഒന്നാമതെത്തുന്ന പള്ളിയോടത്തെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. എ,ബി എന്നീ ബാച്ചുകളിലായി 49-ഓളം പള്ളിയോടങ്ങളാണ് വള്ളം കളിയില്‍ പങ്കെടുക്കുന്നത്.


എ ബാച്ചിന്റെ ഹീറ്റ്‌സ്, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ബി ബാച്ചിന്റെ ഹീറ്റ്‌സ് ഫൈനല്‍ മത്സരങ്ങള്‍ എന്നിവയാണ് നടക്കുന്നത്. കര്‍ശനമായ നിബന്ധനകളോടെയാണ് ഇത്തവണ ജലോത്സവം അരങ്ങേറുന്നത്. ആറന്മുളയുടെ തനിമയും പൈതൃകവും പൂര്‍ണമായി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടാകും നീക്കം. ഇത്തവണത്തെ വള്ളംകളിയില്‍ ക്ലബ്ബുകാരെയും പുറത്ത് നിന്നും കൂട്ടത്തോടെയുള്ള തുഴച്ചില്‍ക്കാരെയും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പള്ളിയോടക്കരകളിലും ചുറ്റുപാടുമായും ഉള്ള തുഴച്ചില്‍കാര്‍ക്ക് മാത്രമേ ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാൻ അനുവാദമുള്ളൂ.


ഓഗസ്റ്റ് 25-ന് മുമ്ബ് പള്ളിയോടത്തില്‍ കയറുന്ന മുഴുവൻ ആളുകളുടെയും ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ പള്ളിയോട സേവാസംഘം ഓഫീസില്‍ നല്‍കേണ്ടതുണ്ട്. പള്ളിയോട സേവാസംഘത്തിന്റെ നിയമാവലിക്കും റേസ് കമ്മറ്റിയുടെ തീരുമാനങ്ങള്‍ക്കും വിധേയമായി ജലോത്സവത്തില്‍ പങ്കെടുക്കുകയുള്ളുവെന്ന് പള്ളിയോട പ്രതിനിധികളും പ്രസിഡന്റും സെക്രട്ടറിയും ക്യാപ്റ്റനും ഉള്‍പ്പെടെ ഒപ്പിട്ട് സമ്മതപത്രം നല്‍കണം. സമ്മതപത്രം നല്‍കിയിട്ടുള്ള പള്ളിയോടങ്ങള്‍ക്ക് മാത്രമാകും ജലഘോഷയാത്രയിലും മത്സരവള്ളംകളിയിലും പങ്കെടുക്കാൻ സാധിക്കൂ.



Sharing is Caring