മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ രാജീവ് ചന്ദ്രശേഖറിനും,അനിൽ ആന്റണിക്കും എതിരെ വീണ്ടും കേസ്


മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കോൺഗ്രസ് നേതാവ് പി കെ സരിൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ കേസ്. മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചുവന്നായിരുന്നു സരിന്റെ പരാതി.


കോൺ​ഗ്രസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളാണ് സരിൻ. എറണാകുളം സെൻട്രൽ പൊലീസാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കും എതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ നേരത്തെ കേസെടുത്തത്. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടിയായിരുന്നു മന്ത്രിക്കെതിരെ എഫ്‌ഐആർ ഇട്ടിരുന്നത്. ഐപിസി 1860 നിയമത്തിലെ 153, 153 എ എന്നിവയ്ക്ക് പുറമെ കെപി ആക്ട് 2011ലെ 120 (ഒ) വകുപ്പുമാണ് മന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്.


രാജീവ് ചന്ദ്രശേഖരര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ പലസ്തീന്‍ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപന അഭിപ്രായ പ്രകടനങ്ങള്‍ നടത്തി, ഇക്കാര്യം വീഡിയോയും ടെക്‌സ്റ്റും ആയി പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി. ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കാസർകോട് സൈബർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി എം.ടി. സിദ്ധാർഥൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. കാസർ​ഗോഡ് കുമ്പളയിൽ കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ സ്വകാര്യ ബസ് തടഞ്ഞ വീഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അന്ന് അനിൽ ആന്റണിക്കെതിരെ കേസ് എടുത്തത്. ഐടി ആക്ടിലെ 153 എ വകുപ്പ് പ്രകാരമായിരുന്നു കേസ്.



Sharing is Caring