ഗുണ്ടാ മാഫിയയുമായി ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി

ഗുണ്ടാ മാഫിയയുമായി ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി. പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ.അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ സതീശനെയും സ്ഥലംമാറ്റി.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നതോടെയാണ് സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത നടപടികളിലേക്ക് ആഭ്യന്തര വകുപ്പും സംസ്ഥാന പൊലീസ് മേധാവിയും കടന്നത്. ഗുണ്ടാ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തി, കുപ്രസിദ്ധ ഗുണ്ടയുടെ വാഹനം ഉപയോഗിച്ചു തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നാണ് വൈ.അപ്പുവിനെതിരെ നടപടിയെടുത്തത്.ഗുണ്ടാ സംഘങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ ഈ മാസം സസ്പെന്‍ഡ് ചെയ്തിരുന്നു. നാലു ദിവസത്തിനിടെ നാല് എസ്എച്ച്ഒമാരെയും, 5 പൊലീസുകാരെയുമാണ് തിരുവനന്തപുരത്തു മാത്രം സസ്പെന്‍ഡ് ചെയ്തത്.

മൂന്നു പൊലീസുകാരെ പിരിച്ചു വിടുകയും ചെയ്തു. മാഫിയകളുമായി ബന്ധം പുലര്‍ത്തുന്ന പോലീസുകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.തലസ്ഥാന ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ ഗുണ്ടാ ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഗുണ്ടാ പൊലീസ് ബന്ധത്തില്‍ അന്വേഷണം ആരംഭിച്ചത്. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉള്‍പ്പെട്ട പാറ്റൂര്‍ ആക്രമണ കേസിനു പിന്നാലെ ഗുണ്ടകള്‍ക്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നതായും വിവരം ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *