വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന്


വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കളക്ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കര്‍ണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകം റേഡിയോ കോളര്‍ ഘടിപ്പിച്ച ആനകളെ കേരളാ വനാതിര്‍ത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദര്‍ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.


ഇതിനിടെ, തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.വിജയാനന്ദിന് ചുമതല. മനുഷ്യ മൃഗ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഏകോപിക്കുകയാണ് ചുമതല. ഇതിനായുള്ള നോഡല്‍ ഓഫീസറായിട്ടാണ് സിസിഎഫ് കെ.വിജയാന്ദ് ചുമതലയേറ്റത്.
മാനന്തവാടി നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പസിലാണ് താത്കാലിക ഓഫീസ് . വാര്‍ റൂം ഉള്‍പ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്




Sharing is Caring