അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാൻ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം. തദ്ദേശ മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. തെരുവുനായ്ക്കളെ കൊല്ലാൻ ക്രിമിനൽ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്.നായകളെ കൊല്ലാൻ പാടില്ലെന്ന സുപ്രിം കോടതി വിധി മറികടക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം.
പൊതുജനങ്ങൾക്ക് ഭീഷണിയായ നായകളെ 133ആം വകുപ്പ് ഉപയോഗിച്ച് കൊല്ലാനാകുമെന്ന് മുൻപ് ചേർന്ന മന്ത്രിതല യോഗത്തിൽ വിലയിരുത്തിയിരുന്നു. കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് പ്രശ്നത്തിൽ സർക്കാർതല നീക്കങ്ങൾ സജീവമായത്. ഇന്ന് ചേരുന്ന യോഗത്തിൽ വകുപ്പ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.














