പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു


പുതുവത്സര ആഘോഷങ്ങള്‍ക്കിടെ, പശ്ചിമ ബംഗാളില്‍ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതികളായ അഞ്ചു യുവാക്കളുടെ വീട് തകര്‍ത്തു.ജല്‍പായ്ഗുരിയില്‍ പുതുവത്സരത്തലേന്നായ ശനിയാഴ്ച രാത്രിയാണ് സംഭവം. അഞ്ചു യുവാക്കള്‍ക്കെതിരെ പത്താംക്ലാസുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.


പ്രതികളില്‍ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ വരികയാണെന്നും ജല്‍പായ്ഗുരി എസ്പി പറഞ്ഞു.തന്റെ മകളുടെ മരണത്തെ കുറിച്ച്‌ പ്രതികളില്‍ ഒരാളാണ് വിളിച്ച്‌ അറിയിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. വീട്ടില്‍ വന്നുനോക്കുമ്ബോള്‍ മകളുടെ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. തന്റെ മകളെ യുവാക്കള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും അച്ഛന്റെ പരാതിയില്‍ പറയുന്നു.


സംഭവം പുറത്തുവന്നതിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രതികളുടെ വീടുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് വലിയ തോതില്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധിച്ചു.



Sharing is Caring