തെരഞ്ഞെടുപ്പ് കേസിൽ വ്യാഴാഴ്ച ഉച്ചക്ക് 2 ന് ഹൈക്കോടതി വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് വിധി.
മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിൻ്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സ്വരാജിൻ്റെ പരാതി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിൻ്റെ തെളിവ് കോടതിയിൽ സ്വരാജ് ഹാജരാക്കിയിരുന്നു.
സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹർജിയിലെ ആരോപണങ്ങൾ.
ചുവരെഴുത്തുകളിൽ അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചതിൻ്റെ തെളിവും ഹർജിക്കൊപ്പം ഹാജരാക്കിയിരുന്നു. വിശദമായ വാദവും തെളിവെടുപ്പുകളും പൂർത്തിയാക്കിയാണ് കോടതി അന്തിമ വിധിയിലേക്ക് കടക്കുന്നത്