വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ നീക്കി വച്ചു. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനുള്ള 85 കോടി രൂപ 95 കോടിയായി വർധിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിനായി 140 കോടി രൂപ വകയിരുത്തി. സർക്കാർ ഹയർസെക്കൻഡറി അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ നടത്തിപ്പിലേക്കായി സംസ്ഥാന വിഹിതമായി 60 കോടി രൂപ നീക്കിവച്ചു. ഉച്ചഭക്ഷണം പദ്ധതിക്ക് 344.64 കോടി രൂപ വകയിരുത്തി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സർവകലാശാലകളേയും സഹായിക്കുന്നതിന് 816.7 കോടി രൂപ വകയിരുത്തി.
ട്രാൻസ്ലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കും. കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്‌മോസ്ഫിയറിക് സയൻസസ്, കോസ്റ്റൽ എക്കോ സിസ്റ്റം, എക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കംപ്യൂട്ടിംഗ് കേന്ദ്രം, എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നൽകും.നൈപുണ്യ വികസനത്തിനുള്ള അസാപ് കോഴ്‌സിന് 35 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ അടിയന്തര നടപടിയെന്ന നിലയിൽ സർവകലാശാല, കോളജ് തലങ്ങളിലെ ഗസ്റ്റ് ലെക്ചറർമാർക്കുള്ള ശമ്പളം വർധിപ്പിക്കും.