പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി. നവവധുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ പി.ഗോപാല്‍ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.
ദമ്ബതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതി പറഞ്ഞു. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന പൊലീസ് വാദം കോടതി തള്ളി.ചില തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും ഒത്ത് തീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം.

കോടതിയെ സമീപിച്ച യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുല്‍ മർദിച്ചിട്ടില്ലെന്നും അറിയിച്ചു. രണ്ടു പേരെയും കോടതി കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.
രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പരാതി കിട്ടിയ ശേഷം രാഹുല്‍ മുങ്ങിയെന്നും സർക്കാർ വ്യക്തമാക്കി. എന്നാല്‍, കുടുംബ ബന്ധങ്ങളില്‍ പല പ്രശങ്ങളും ഉണ്ടാവുമെന്ന് ഉണ്ടാവുമെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.













