ഷിരൂരില്‍ അർജുനായുള്ള തിരച്ചിൽ അടുത്ത വ്യാഴാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കും


മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ അടുത്ത വ്യാഴാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കും. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.


ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. ഷിരൂരില്‍ തടസമായി ഉണ്ടായിരുന്ന മോശം കാലാവസ്ഥയും മാറി. ഇതോടെയാണ് അടുത്ത ആഴ്ച്ചയില്‍ തിരച്ചില്‍ പുനരാരംഭിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാന്‍ 38 മണിക്കൂര്‍ ആവശ്യമാണ്.


കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഡ്രഡ്ജര്‍ എത്തിയാല്‍ ഉടന്‍ പുഴയുടെ അടിത്തട്ടിലുള്ള മണ്ണ് നീക്കം ചെയ്ത് തുടങ്ങും. നേവിയുടെ പരിശോധനയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ള സ്ഥലത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക.

തുടര്‍ന്ന് നാവികസേനയും, ഈശ്വര്‍ മാല്‍പെയുടെ സംഘവും പുഴയിലിറങ്ങിയുള്ള പരിശോധന വീണ്ടും തുടങ്ങും.



Sharing is Caring