ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ. നിയമ വിദഗ്ധരുമായി ആലോചിക്കുമെന്നും എൻജിടിയിൽ വളരെ വിശദമായ വാദം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു. വിശദമായ വാദം കേട്ടതിനുശേഷം ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 100 കോടി രൂപ ഇപ്പോൾ നൽകുക അപ്രായോഗികമാണ്.
മാലിന്യം ഉറവിടത്തിൽ നിന്ന് തരം തിരിച്ച് ശേഖരിക്കണം, സംസ്കരിക്കണം എന്നിവയിൽ ഉണ്ടായ പരാജയമാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു.നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി കോർപ്പറേഷനെതിരായ നടപടി.വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ താന്‍ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്.
മുന്‍ മേയര്‍മാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവില്‍ ആരും പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോര്‍പ്പറേഷന്‍ ആത്മാര്‍ത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.