ഹാർബറുകൾ അടച്ചിടുന്നു.


കോഴിക്കോട്‌: ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ജില്ലയിലെ ഹാര്‍ബറുകള്‍ അടച്ചുപൂട്ടിയതോടെ മത്സ്യവിപണനം ഭാഗികമായി നിലച്ചു. ബേപ്പൂര്‍, വെള്ളയില്‍, പുതിയാപ്പ, ചോമ്ബാല്‍ തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളെല്ലാമാണ്‌ ഈ മാസം 16 വരെ അടച്ചിട്ടിരിക്കുന്നത്‌.
കോവിഡ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ്‌ നടപടി. ഹാര്‍ബറില്‍ തൊഴിലാളികളും മത്സ്യം വാങ്ങാനെത്തുന്നവരും വ്യാപാരികളും മറ്റുമായി നൂറുകണക്കിന്‌ ആളുകളാണ്‌ ദിനംപ്രതി എത്തുന്നത്‌. കോവിഡ്‌ മാനദണ്ഡം പാലിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഫലത്തില്‍ നടപ്പാകാറില്ല. ഈ സാഹചര്യത്തിലാണ്‌ ഹാര്‍ബബറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്‌. ബോട്ടുകാര്‍ക്ക്‌ പുറമെ ഐസ്‌ വിതരണക്കാര്‍, മത്സ്യം വേര്‍തിരിക്കുന്നവര്‍, വില്‍പന നടത്തുന്നവര്‍, വാഹനക്കാര്‍ എന്നിങ്ങനെ നൂറുകണക്കിന്‌ അനുബന്ധ ജോലിക്കാരും ഉണ്ടാവും.


ഇവര്‍ക്കെല്ലാം ജോലി നഷ്‌ടമായിരിക്കുകയാണ്‌. ബേപ്പൂരിലും, വെള്ളയിലും, പുതിയാപ്പയിലും മറ്റും പോലീസ്‌ കാവല്‍ ശക്‌തമാണ്‌. ബോട്ടുകളുടെ അറ്റകുറ്റപണി നടത്തുന്ന തൊഴിലാളികളെയും മറ്റും കര്‍ശന പരിശോധനക്കുശേഷം ജോലിയെടുക്കാന്‍ അനുവദിക്കുന്നുണ്ട്‌.


ഇവര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. പുറംകടലില്‍ പോകുന്ന വലിയ ബോട്ടുകള്‍ക്കും ചെറിയ യാനങ്ങള്‍ക്കും മത്സ്യബന്ധനം നടത്താന്‍ ഫിഷറീസ്‌ അധികൃതര്‍ പ്രത്യേക അനുമതി നല്‍കുന്നുണ്ട്‌. ഇതിനായി അപേക്ഷ നല്‍കണം. ഇത്തരത്തില്‍ കടലില്‍ പോവുന്ന ബോട്ടുകള്‍ക്ക്‌ മത്സ്യവുമായി ഹാര്‍ബറില്‍ പ്രവേശിക്കാനാവില്ല. ഹാര്‍ബറിന്‌ പുറത്ത്‌ നങ്കുരമിട്ടു കിടക്കണം. ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചാല്‍ മാത്രമെ ഹാര്‍ബറില്‍ എത്താന്‍ കഴിയുകയുള്ളു. ബോട്ടിലെ മത്സ്യം ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. അതിനാല്‍ ബോട്ടുകാര്‍ക്ക്‌ വലിയ ആശങ്കയില്ല.

പെരുന്നാള്‍ സീസണില്‍ വലിയ കച്ചവടം നഷ്‌ടമാകുമെന്ന പ്രശ്‌നം മാത്രമാണ്‌ അലട്ടുന്നത്‌. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്‌ മുമ്ബ്‌ കടലില്‍പോയ ബോട്ടുകള്‍ക്കും ഹാര്‍ബറിലേക്ക്‌ തിരിച്ചെത്താന്‍ ആവില്ല. പുറംകടലില്‍ കിടക്കേണ്ടിവരും. അയില, മത്തി, മാന്ത, നെത്തല്‍ തുടങ്ങിയ മത്സ്യങ്ങളാണ്‌ കിട്ടികൊണ്ടിരുന്നത്‌. മത്സ്യലഭ്യത കുറയുമ്ബോള്‍ വില കൂടാനും സാധ്യതയുണ്ട്‌. എഞ്ചിന്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ വള്ളങ്ങള്‍ തീരക്കടലില്‍ മീന്‍ പിടിക്കുന്നത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. കച്ചവടക്കാര്‍ക്കും മത്സ്യം വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്കും ഇവരാണ്‌ പ്രതീക്ഷ.
ഹാര്‍ബറുകളിലെ ഫിഷ്‌ ലാന്റിങ്‌ സെന്ററുകളില്‍ പ്രവേശനം ഇല്ലെങ്കിലും തോണിക്കാര്‍ ഏതെങ്കിലും സൗകര്യപ്രദമായ കരയില്‍ മത്സ്യം ഇറക്കുകയാണ്‌ പതിവ്‌. അവിടെയെത്തുന്ന കച്ചവടക്കാര്‍ മത്സ്യം വാങ്ങി വിതരണം ചെയ്ും.യ
തീരക്കടലില്‍ റോന്തു ചുറ്റുന്ന ചെറിയ ബോട്ടുകാരും ഇത്തരത്തില്‍ ചില കേന്ദ്രങ്ങളില്‍ മത്സ്യം എത്തിക്കുക പതിവാണ്‌.

ഹാര്‍ബറുകളില്‍ കൊവിഡ്‌ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ കോര്‍പറേഷന്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ ഹാര്‍ബറുകള്‍ അടച്ചത്‌. കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്തും ഹാര്‍ബറുകള്‍ അടച്ചിരുന്നു.



Sharing is Caring