സൗമ്യവധക്കേസ്: മാര്‍ക്കണ്ഡേയ കട്ജു ഇന്നു കോടതിയില്‍ ഹാജരാകും

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷ റദ്ദാക്കിയതിനെ വിമര്‍ശിച്ച മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാകും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന തന്‍റെ നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്നു കട്ജു മനോരമ ന്യൂസിനോടു പറഞ്ഞു. ചരിത്രത്തിലാദ്യമായാണു സുപ്രീം കോടതി, ഒരു കേസില്‍ മുന്‍ ജഡ്ജിയെ വിളിച്ചുവരുത്തി നിലപാട് ആരായുന്നത്.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെയുളള കൊലക്കുറ്റം ഒഴിവാക്കുകയും വധശിക്ഷ റദ്ദുചെയ്യുകയും ചെയ്ത സുപ്രീംകോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ജസ്റ്റിസ് കട്ജു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഇതു ഹര്‍ജിയായി പരിഗണിച്ചാണു സുപ്രീം കോടതി കട്ജുവിന്‍റെ നിലപാടറിയാന്‍ തീരുമാനിച്ചത്. സംസ്ഥാനസര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പമാണ് കട്ജുവിന്‍റെ നിലപാടും കോടതി ആരായുന്നത്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി വിധിയില്‍ നിയമപിഴവുണ്ടെന്നുമാണു കട്ജുവിന്‍റെ നിലപാട്. സൗമ്യയുടെ തല പ്രതി ബോഗിയില്‍ ഇടിപ്പിച്ചതു കോടതി പരിഗണിച്ചില്ലെന്നും ഈ തെളിവു പ്രധാനമാണെന്നും അടക്കമുള്ള കാര്യങ്ങള്‍ കട്ജു കോടതിയെ അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *