‘സ്വത്തുക്കള്‍ കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണം’: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി : മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു.ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്‌മെന്റ്‌സ് ഉടമ കെ പി വര്‍ക്കി ആന്‍ഡ് ബില്‍ഡേര്‍സും ആല്‍ഫ വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റഡുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ തങ്ങളെ തിരഞ്ഞ് പിടിച്ച്‌ വേട്ടയാടുന്നു എന്ന് വര്‍ക്കി ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ ആരോപിക്കുന്നു. മരട് പഞ്ചായത്ത് 2007 ല്‍ പണി പൂര്‍ത്തിയാക്കണം എന്ന് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച്‌ 2007 ല്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയായി. അതിന് ശേഷം പുതിയ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല എന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കിനെ കുറിച്ച്‌ അന്വേഷണം വേണം എന്ന ആവശ്യവും അഭിഭാഷകന്‍ ആയ ഹാരിസ് ബീരാന്‍ മുഖാന്തിരം ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വര്‍ക്കി ഗ്രൂപ്പ് ഉന്നയിച്ചിട്ടുണ്ട്.


CRZ – II എന്ന് രേഖപ്പെടുത്തി മരട് പഞ്ചായത്ത് നല്‍കിയ രേഖയുടെ അടിസ്ഥാനത്തില്‍ ആണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത് എന്നാണ് ആല്‍ഫ വെന്‍ച്വര്‍സിന്റെ നിലപാട്. ചട്ട ലംഘനം ഉണ്ടെങ്കില്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു എങ്കില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കില്ലായിരുന്നു. മരട് പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ആയി ഉയര്‍ത്തിയതോടെ ആണ് CRZ -III ല്‍ ആണ് നിര്‍മ്മാണം എന്ന നിലപാടിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനം മാറിയത് എന്നും ആല്‍ഫ വെന്‍ച്വര്‍സ് അഭിഭാഷകന്‍ കെ രാജീവ് മുഖാന്തിരം ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സത്യവാങ് മൂലം സുപ്രീം കോടതി ഒക്ടോബര്‍ 25 ന് പരിഗണിക്കും.



Sharing is Caring