‘സെര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട് വരട്ടെ’; വിസി നിയമനത്തില്‍ ഗവര്‍ണറുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചശേഷം ഗവര്‍ണറുടെ അപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വിസി നിയമന പ്രക്രിയ ആരംഭിച്ചതിനിടെയാണ്, നിയമനപ്രക്രിയയില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നും, മുന്‍ ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെയും ഉള്‍പ്പെടുത്തണമെന്നുമുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഇതാണ് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്.


നിലവില്‍ സെര്‍ച്ച് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ കോടതി ഇപ്പോള്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കട്ടെ. അതിനുശേഷം ഗവര്‍ണറുടെ വാദം കേള്‍ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.



Sharing is Caring