സൂപ്പര്‍ ലീഗ് കേരളയില്‍ വീണ്ടും സമനില.ഒരു ചുവപ്പ് കാര്‍ഡും രണ്ട് ഗോളുകളും കണ്ട മത്സരത്തില്‍, കാലിക്കറ്റ് എഫ് സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ് സിയും ഓരോ ഗോളടിച്ചു പിരിഞ്ഞു.കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ കാലിക്കറ്റിനായി മുഹമ്മദ് അര്‍ഷാഫും കണ്ണൂരിനായി എസിയര്‍ ഗോമസും ഗോള്‍ നേടി.
കാലിക്കറ്റ് ആദ്യ പകുതിയില്‍ തന്നെ പത്ത് പേരിലേക്ക് ചുരുങ്ങിയിരുന്നു. എന്നാല്‍, സമനില നിലനിർത്തി കളി അവസാനിപ്പിക്കാൻ കാലിക്കറ്റ് പോരാളികള്‍ക്ക് സാധിച്ചു. കാലിക്കറ്റിന്റെ മുഹമ്മദ് ആസിഫ് ആണ് ആദ്യ പകുതിയില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി കളംവിട്ടത്.

നാല് കളികളില്‍ എട്ട് പോയിന്റുള്ള കണ്ണൂര്‍ ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റുള്ള കാലിക്കറ്റ് നാലാം സ്ഥാനത്തുമാണ്. വെള്ളിയാഴ്ച നടക്കുന്ന നാലാം റൗണ്ടിലെ അവസാന മത്സരത്തില്‍ ഫോഴ്സ് കൊച്ചി എഫ് സി, തൃശൂര്‍ മാജിക് എഫ് സിയെ നേരിടും. എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.













