സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ആരാധകര്‍ ‘യാത്രയയപ്പ്’ നല്‍കിയ രാഹുല്‍ വീണ്ടും ടീമില്‍; ഇഷാന്ത് ശര്‍മ പുറത്ത്


സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള 13 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ആരാധകര്‍ ‘യാത്രയയപ്പ്’ നല്‍കിയ രാഹുല്‍ വീണ്ടും ടീമില്‍ ഇടം നേടി. ഇഷാന്ത് ശര്‍മ പുറത്ത്. ഇതോടെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച സകല അഭ്യൂഹങ്ങളെയും അസ്ഥാനത്താക്കിയിരിക്കയാണ്.


കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ, രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യതകള്‍ സജീവമാക്കി. അശ്വിന്‍ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ടീം വക്താവ് പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തെയും 13 അംഗ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അശ്വിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പു മാത്രമേ കൈക്കൊള്ളൂ എന്നു പ്രത്യേകം അറിയിച്ചിട്ടുണ്ട്.


അതേസമയം, ഇന്ത്യന്‍ വിജയത്തില്‍ പേസ് ത്രയമായ ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി-ഇഷാന്ത് ശര്‍മ എന്നിവര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇഷാന്തിനെ സിഡ്‌നി ടെസ്റ്റിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായി. എന്നാല്‍ ഇഷാന്തിനെ ഒഴിവാക്കാനുള്ള കാരണം അറിയിച്ചിട്ടില്ല. ഉമേഷ് യാദവാണ് പകരം ടീമില്‍ ഇടംപിടിച്ചത്. മികച്ച പ്രകടനവുമായി കളം നിറഞ്ഞ പേസ് ത്രയം പൊളിച്ചത് എന്തിനെന്നും വ്യക്തമല്ല.

കുഞ്ഞു ജനിച്ചതിനാല്‍ നാട്ടിലേക്കു മടങ്ങിയ രോഹിത് ശര്‍മയെയും ഒഴിവാക്കിയിട്ടുണ്ട്. പരിക്കുമാറി ടീമിനൊപ്പം ചേര്‍ന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിലെത്തുമെന്ന അഭ്യൂഹം കുറച്ചുദിവസമായി സജീവമായിരുന്നെങ്കിലും അതും വെറുതെയായി.

അതിനിടെ, ആദ്യ രണ്ടു ടെസ്റ്റുകളിലും തീര്‍ത്തും മോശം പ്രകടനത്തിലൂടെ ആരാധകരുടെ കണ്ണിലെ കരടായി മാറിയ ഓപ്പണര്‍ ലോകേഷ് രാഹുലും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത് അപ്രതീക്ഷിതമായി. മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് പുറത്തായതോടെ രാഹുലിന് ‘യാത്രയയപ്പ്’ നല്‍കിയ ആരാധകരെ ഞെട്ടിച്ചാണ് താരം സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ അന്തിമ ഇലവനിലും ഇടം പിടിക്കാനാണ് സാധ്യത.

ഇന്ത്യയുടെ 13 അംഗ സാധ്യതാ ടീം: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്.



Sharing is Caring