സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല, വിമര്‍ശനവുമായി മുഖ്യമന്ത്രി


സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും ഈ സമീപനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി. കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി സാമ്ബത്തിക സഹായത്തിന് പദ്ധതിയൊരുക്കണം. വരുമാനമില്ല, ചെലവിരട്ടിച്ച ഘട്ടത്തില്‍ ഇത് അത്യാവശ്യമാണ്. നഷ്ടം ചെറുതല്ല. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ 6051 കോടിയുടെ നഷ്ടം.


ചെറുകിട വ്യവസായികളെ സംബന്ധിച്ച്‌ ലോക്ക് ഡൗണ്‍ വലിയ നഷ്ടമായിരുന്നു. രണ്ട് ആവശ്യങ്ങള്‍ അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, പുതിയ വായ്പ എന്നീ ആവശ്യങ്ങളാണിത്. കേന്ദ്ര പാക്കേജിന്റെ വിശദാംശങ്ങളുടെ ഭാഗമായി രണ്ടാമത്തെ കാര്യമേ പരിഗണിച്ചിട്ടുള്ളൂ. അതും ബാങ്കുകള്‍ കനിയണം. മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുക പ്രധാനമാണ്. അത് പരിഗണിച്ചിട്ടില്ല. അങ്ങനെ ചെയ്യുമ്ബോള്‍ കേന്ദ്രത്തിന്റെ കൈയ്യില്‍ നിന്ന് തന്നെ പണം ചെലവിടണം. പാക്കേജില്‍ കേന്ദ്രത്തിന്റെ ബജറ്റില്‍ നിന്ന് ചെലവാക്കുന്നത് നാമമാത്രമായ തുക മാത്രമായിരിക്കും. ഈ സ്ഥിതിക്ക് മാറ്റം വരണം.
ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്നുണ്ട്. വാര്‍ത്തകള്‍ പ്രകാരം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണമടച്ച്‌ പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഫിക്‌സഡ് ചാര്‍ജ് എഴുതി തള്ളാന്‍ കേന്ദ്ര സഹായം വേണം. ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം. 15000 രൂപയില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് പിഎഫ് എന്ന നിബന്ധന നീക്കണം. വൈദ്യുതി കമ്ബനികള്‍ക്ക് അനുവദിച്ച 90000 കോടിയുടെ സഹായത്തിന്റെ ഗ്യാരണ്ടി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും.


കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണ്. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണം. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തണം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 3431 കോടിയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ളതാണ് പാക്കേജ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്‌എംഇകള്‍ക്കുള്ള അധിക വായ്പയ്ക്ക് പലിശ ഇളവും മാര്‍ജിന്‍ മണിയും അനുവദിക്കും. കെഎസ്‌ഐഡിസിയും കിന്‍ഫ്രയും വായ്പക്കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കും. സംരംഭങ്ങള്‍ക്ക് വായ്പാ പലിശ തിരിച്ചടവിന് ആറ് മാസം സമയം നല്‍കും. വ്യവസായ പാര്‍ക്കുകളിലെ പൊതുസൗകര്യങ്ങള്‍ക്കായുള്ള വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കും. മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് പലിശ സബ്‌സിഡി അനുവദിക്കും.



Sharing is Caring